Thursday, September 29, 2011

ഓര്‍മ്മക്കുറിപ്പുകള്‍


                ഇന്നലെ അലമാരയിലെ സാധനങ്ങള്‍ തട്ടി ഒതുക്കി വെക്കുമ്പോളാണ് എന്റെ പഴയ പാസ്പ്പോര്‍ട്ട് കയ്യില്‍ കിട്ടിയതു. അതിന്റെ കാലപ്പഴക്കം അറിയാനായി മറിച്ചു നോക്കിയപ്പോള്‍ എന്റെ കാലപ്പഴക്കം  അത്  എന്നെ ഓര്‍മിപ്പിച്ചു........ അതെ ഇന്നെനിക് 60 വയസ്സ് തികയുന്നു,
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ പേന കയ്യില്‍ എടുത്തു. നീണ്ട ഇടവേളയ്ക്കുശേഷം അതിനുമാത്രമായ കാരണങ്ങള്‍ ഒന്നുമില്ല, ഒരുപക്ഷെ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് ജീവിച്ചു തീര്ന്നതുകൊണ്ട് ഒന്ന് തിരിഞ്ഞുനോക്കം എന്ന് മനസ്സിന് തോന്നിക്കാണും. അല്ലെങ്കില്‍ ഈ ജീവിതകാലത്തില്‍ എന്നിലൂടെ കടന്നുപോയ ദിനങ്ങള്‍ , അതിലെ ഗൃഹാതുരമായ ഒരുപാട് നിമിഷങ്ങള്‍ , അവ വിറയ്ക്കുന്ന ഈ വിരല്‍ത്തുമ്പിലൂടെ ഒരു മോക്ഷത്തിനായി കൊതിക്കുന്നുണ്ടാകും.
                 പ്രവാസിയുടെ ജീവിതത്തില്‍ അവന്നു അന്യമായ ചില സൌഭാഗ്യങ്ങള്‍ , അത് അനുഭവിക്കാന്‍ ഭാഗ്യം ചെയ്ത കുറച്ചു കൂട്ടുകാര്‍ അതായിരുന്നു ഞങ്ങള്‍ .ഞങ്ങള്‍ എന്നാല്‍ ഞാനും കൊല്ലംകാരന്‍ ഫിറോസും തിരോന്തരം സാബിറും വൈരന്കോടന്‍ മിര്ശാദും നാസറും മുത്തുവും അങ്ങനെ അങ്ങനെ ഒത്തിരിപേര്‍ ........... പറഞ്ഞുവന്നാല്‍ ഒരു ജാഥക്കുള്ള ആളുണ്ട്. പ്രവാസത്തിന്റെ നേര്‍ത്ത ഒരു നൊമ്പരംപോലും ഞങ്ങളെ അറിയിക്കാത്ത ചില ദിനങ്ങള്‍ . നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ, സൌഹൃതത്തിന്റെ നനവുള്ള ആ ഇന്നലെകള്‍ ........... അവ   ഇപ്പോള്‍ ഞാനറിയാതെ എന്റെ കാഴ്ചകളെ മറക്കുന്നു.
ഞങ്ങളുടെ കൂട്ടത്തില്‍ ഞാനും ഫിറോസുമാണ്  ആദ്യത്തെ കണ്ണികള്‍ എന്ന് വേണമെങ്കില്‍ പറയാം. ഫിറോസിലൂടെയാണ് അവന്റെ സഹമുറിയന്‍ സാബിറുമായിട്ടു സൌഹൃദത്തില്‍ ആകുന്നതു. ആദ്യമൊക്കെ തികച്ചും ഫോര്‍മല്‍ ആയിട്ടായിരുന്നു ഞങ്ങളുടെ കൂട്ട്. ആരും ആരുടെയും (കൂതറ) സ്വഭാവങ്ങള്‍ പുറത്തിറക്കിയിരുന്നില്ല എന്നര്‍ത്ഥം. ജന്മവാസന എത്രനാള്‍ പിടിച്ചു നിര്‍ത്തും ???. അങ്ങിനെ ഇരിക്കെയാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി 2008 ജനുവരിമാസം ഒരു കുരിശു, വെറും കുരിശ് അല്ല ഒരു കോട്ട് ഇട്ട കുരിശ് അബു ദാബി സലാം സ്ട്രീറ്റ്‌ ലുലു സെന്റെറിന്റെ താഴെ വന്നിറങ്ങിയത്.............. പേര് മിര്ശാദ്. ഞാന്‍ ജോലി ചെയ്തിരുന്ന  കമ്പനിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ ആയിട്ടാ പുള്ളിയുടെ വരവ് . അതുവരെ കമ്പനിയില്‍ ഓഫീസ് ബോയി ആയിരുന്ന ഞാന്‍ തന്നെ ആയിരുന്ന്നു മാനേജരും. മനസ്സിലായില്ല അല്ലെ?..... അതായത് എന്റെ കമ്പനി അല്‍ ഐന്‍ ബൈസ് ടു കമ്പനി ആണ് , മാത്രവുമല്ല  അബുദാബി ബ്രാഞ്ച് ഓഫീസില്‍  കാര്യമായിട്ടു വര്‍ക്ക്‌ ഒന്നും ഇല്ല അതുകൊണ്ടുതന്നെ ഞാന്‍ അല്ലാതെ ഓഫീസില്‍ മറ്റാരും ഉണ്ടാകാറില്ല . മാനേജര്‍ ഇടയ്ക്കു വന്നു പോകുമെന്ന് മാത്രം. ഇപ്പോള്‍ ഡ്രാഫ്റ്റ്സ്മാന്‍ ഒഴിവിലേക്കാണ് ഈ കുരിശു കയറിവരുന്നത്. പ്രോട്ടോകോള്‍ പ്രകാരം ഞാന്‍ അവന്നു ചായ ഉണ്ടാക്കി കൊടുക്കണം. അതിലുമപ്പുറം ഇവിടെ എന്റേതായ സ്വൈര്യ വിഹാരത്തിന് ഇവന്‍ വല്ല പാരയുമാകുമോ എന്നാ ആശങ്ക ഫിറോസ്‌ ആണ് എന്നെ ആദ്യം അറിയിച്ചത് . "നീ നിന്റെ മേല്‍ അവന്നു വലിയ സ്വാതന്ത്ര്യം ഒന്നും വകവെച്ചു കൊടുക്കരുത് . ആദ്യമേ ഒതുക്കിക്കോണം. അല്ലേല്‍ ലവന്‍ നമുക്ക് പരയാകും " എന്ന്  ആത്മാര്‍ഥമായി അവന്‍ എന്നെ ഉപദേശിച്ചു. അതിന്റെ ആദ്യപടിയെന്നോണം മിര്ഷാദിനെ മാക്സിമം ഒഴിവാക്കി. ആദ്യ കണ്ടപ്പോള്‍ ആള്‍ ഇത്തിരി ജാടയാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. പിന്നെ അവനുമായി അടുത്തപ്പോള്‍ അവന്‍ ഞങ്ങളെക്കാള്‍ വലിയ കൂതറയാണെന്നും, അവനെ നമ്മുടെ നേതാവക്കിയാല്‍ ആരും കുറ്റംപറയില്ല എന്നും ഞങ്ങള്‍ മനസ്സിലാക്കി.
                   പിന്നെയങ്ങോട്ട് ശരിക്കും പെരുന്നാളായിരുന്നു. ഞങ്ങള്‍ വളരെ ഹാപ്പിയായി പോകുന്നതിനിടക്കാന് ഞാനും എന്റെ കമ്പനിയും തമ്മില്‍ ചെറിയ ഒരു ഉടക്ക് ഉണ്ടാകുന്നത്. (അതിനെ പറ്റിപറഞ്ഞാല്‍ ഒരു നോവലിനുള്ള വകുപ്പുണ്ട് . അതിനാല്‍ അതുമുഴുവന്‍ ഇവിടെ പറയുന്നില്ല). ഉടക്കിന്റെ ക്ലൈമാക്സ് എന്നോണം ഞങ്ങള്‍ (ഞാനും കമ്പനിയും) തമ്മില്‍ പിരിയാന്‍ തീരുമാനിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കമ്പനി എന്നെ ക്യാന്‍സല്‍ ചെയ്തു (നാറികള്‍ പത്തു പൈസപോലും തന്നില്ല. ആ കണക്കില്‍ 3539 ദിര്‍ഹം അമ്പതു ഫില്‍സ്‌ എനിക്ക് ഇപ്പോഴും കിട്ടാനാണ് ..... കണക്ക് പറയുന്നത് എന്റെ തറവാടിന്റെ ശീലമാല്ലാത്തതുകൊണ്ട് ഞാനത് പറയുന്നില്ല ) അങ്ങിനെ നാട്ടില്‍ T.V.S ല്‍ വര്‍ക്ക് ചെയ്തു തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് എന്റെ പഴയ ഒരു സുഹൃത്ത്‌ പാങ്ങന്‍ റഷീദ്‌ (അവന്റെ കഷ്ടകാലത്തിന്) എനിക്ക് ഒരു വിസ അയച്ചു തന്നു. അവന്റെ കമ്പനിയില്‍ ഓഫീസ് ബോയി ആയിട്ടാണ് പണികിട്ടിയത് . അങ്ങനെ സമാധാനമായി അല്‍  ഐനില്‍ ജോലി ചെയ്തുവരുബോഴാണ് മിര്ശാദിന്റെ സ്നേഹിതന്‍ എന്ന് പറഞ്ഞു മറ്റൊരു മാരണം എന്നെ അന്വേഷിച്ചു വരുന്നത്. കണ്ടപാടെ പരിചയപ്പെട്ടു. പേര് നാസര്‍ ഭാര്യ ഡോക്ടര്‍ ആണ് , ഹാവൂ സ്വയം പര്യാപ്തത നേടിയ ഒരുത്തെനെകിലും മിര്‍ശാദ്ന്റെ സ്നേഹിതന്മാരില്‍ ഉണ്ടല്ലോ ( ഞാന്‍ മനസ്സില്‍ വിചാരിച്ചു ). പരിചയപ്പെട്ടു ഒരാഴ്ച കഴിഞ്ഞില്ല എന്റെ കയ്യില്‍ നിന്നും 500 ദിര്‍ഹം അവന്‍ കടം വാങ്ങി. (നക്കി) .............. ഡോക്ടറെ അല്ല അംബാനിയുടെ മകളെ കേട്ടിച്ചുകൊടുത്താലും ഇവനൊന്നും ഒരുകാലത്തും നേരെ ആവില്ല....... അതെങ്ങനെ ചാണകം ചാരിയാല്‍ അതല്ലേ മണക്കൂ...... അവന്റെ സ്നേഹിതന്‍ അല്ലെ ഇവന്‍ ........ ആരെ കുറ്റം പറയും ???? ....
              ഇടയ്ക്കു അബുദാബിയില്‍ നിന്ന് ഇവന്മാരോക്കെക്കൂടി അല്‍ ഐനില്‍ വരും .... വന്നാല്‍ പിന്നെ രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു പോകൂ അതുവരെ ഞാന്‍ ഇവരെ തീറ്റിപ്പോറ്റണം. ചീത്ത പറയാനാനെന്കില്‍ ഇവന്മാര്‍ക്ക് ഒന്നും യാതൊരു ഉളുപ്പുമില്ല. അങ്ങിനെ ഇരിക്കെ ഒരുദിവസം എന്റെ മനസ്സില്‍ ലഡു പൊട്ടി .........' പൊതു ഫണ്ട്‌ ' !!!!!!!!!!!.... ആരെങ്കിലും ഒരാള്‍ പൈസ ചിലവാക്കുക അവസാനം മൊത്തം കണക്ക് ഭാഗിച്ചു ഓരോരുത്തരും ഷെയര്‍ ചെയ്യുക ... അങ്ങിനെ ഐക്യ ഖണ്ടേന ബില്ല് പാസാക്കി ..... ഈ ഉടമ്പടി പ്രകാരം ഞാന്‍ ഇവരെ തീറ്റിപ്പോറ്റാന്‍ തുടങ്ങി..... ഇടക്കൊക്കെ ഇവര്‍ വരും അന്ന് നൂറും ഇരുന്നൂറും ആയി എന്റെ കയ്യില്‍ നിന്നും പൊട്ടും. കണക്കപ്പിള്ള മിര്‍ശാദ് ആയിരുന്നു. തുക തരക്കേടില്ലാത്ത ഒരു സംഖ്യ ആയപ്പോള്‍ കണക്ക് കൂട്ടാം എന്ന ധാരണയില്‍ എത്തി. (കണക്കില്‍ മിര്ശാദ് പുലിയാ . തെറ്റ് പറ്റില്ല ) പക്ഷെ കൂട്ടി വന്നപ്പോള്‍ ഒരു പൊരുത്തമില്ലായ്മ. എന്നാലും ഞാന്‍ അങ്ങ് സമ്മദിച്ചു. കണക്ക് കൂട്ടിആഴ്ച ഒന്ന് കഴിഞ്ഞിട്ടും അതിനെ പറ്റി ഇവന്മാര്‍ ക.മ. എന്ന് മിണ്ടുന്നില്ല ... ചോദിച്ചപ്പോള്‍ 'നമ്മള്‍ തമ്മില്‍ കണക്ക് പറയണമെടാ ' എന്നൊരു സ്നേഹത്തില്‍ ചാലിച്ച ഒരു ചോദ്യം എനിക്ക് സന്തോഷമായി...... : (   ചുരുക്കിപ്പറഞ്ഞാല്‍ പൊതു ഫണ്ട്‌ രാഷ്ട്രീയക്കാരുടെ പ്രകടന പത്രികപോലെയായി .... ഒരു തുമ്പും ഇല്ല!!!!!!.
              അങ്ങിനെയിരിക്കെ ഫിറോസ്‌ കമ്പനിയെ പറ്റിച്ചു നാട്ടില്‍ പോയി (സത്യത്തില്‍ കമ്പനി അവനെയാണ് പറ്റിച്ചത്. കമ്പനീ അവനോടു വിസ ചേഞ്ച്‌ ചെയ്യാന്‍ നാട്ടില്‍ പോയി വാ എന്ന്  പറഞ്ഞു ഉള്ള വിസ ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ അയച്ചു . പിന്നെ തിരിഞ്ഞു നോക്കിയില്ല !!!, എന്നാലും അവന്റെ സമാധാനത്തിനു അവന്‍ കമ്പനിയെ പറ്റിച്ചു എന്ന് ഞങ്ങള്‍ സമ്മതിച്ചു കൊടുക്കും. അവന്‍ അങ്ങിനെയാ, ഒരാളെ പറ്റിക്കാന്‍ കഴിഞ്ഞു എന്ന് ഓസ്കാര്‍ കിട്ടിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് അവന്‍ പറയാറ് ). അവന്‍ നാട്ടില്പോയി ഒരുമാസം കഴിഞ്ഞപ്പോള്‍ കൊല്ലത്ത് ഒരു പെണ്‍കുട്ടിക്ക് അത്യാഹിതം സംഭവിച്ചു എന്ന ഒരു ന്യൂസ്  കേട്ടു, പിന്നെയാ അറിഞ്ഞത് അതിവന്റെ കല്യാണം ആയിരുന്നു എന്ന്..... കല്യാണ ശേഷം അവന്‍ കുവൈറ്റില്‍ പോയി, അവിടുന്നു ഇറാക്കില്‍ അമേരിക്കന്‍ പട്ടാളത്തില്‍ പണ്ടാരി (കുശിനിക്കാരന്‍ ) ആയി പണികിട്ടി. ആയിടക്ക് അമേരികന്‍ സേന ഇറാക്കില്‍ നിന്നും പിന്‍വലിഞ്ഞു എന്നൊക്കെ പത്രത്തില്‍ വായിച്ചു. ( വയറ്റീന്നു പോക്ക് പിടിച്ചാല്‍ ഇറാക്കില്‍ നിന്നല്ല ഡെന്മാര്‍ക്കില്‍ നിന്നുവരെ പിന്‍ വലിയും )...........
               ഇതിനിടക്ക്‌ സാബിര്‍ വിവാഹിതനായി. ഞങ്ങളുടെ ഇടയിലെ പെണ്‍വിരോധിയും നിരീശ്വരവാദിയും ആയിരുന്ന സാബിര്‍ വിവാഹശേഷം ഭയങ്കര ദൈവ വിശ്വാസി ആയി. (ജീവനെ പേടി ഉള്ളവന്‍ ദൈവത്തിലല്ല ചെകുത്താനിലും വിശ്വസിച്ചു പോകും)  പെണ്ണൊരുമ്പെട്ടാല്‍ എന്ന ചൊല്ല് സത്യമാണെന്ന് അവന്റെ ജീവിതംകൊണ്ട് അവന്‍ തെളിയിച്ചു. സാബിറിന് ദുബായില്‍ ഏതോ വലിയ കമ്പനിയില്‍ I.T മാനേജര്‍ ആയി പണികിട്ടിയാതോടെ(കമ്പനിക്ക് ഒരു മുട്ടന്‍ പണികിട്ടി എന്ന് പറയുന്നതാ ശരി ) അബുദാബിയില്‍ മിര്ശാദ് മാത്രം ബാക്കിയായി. അതോടെ പണിയില്ലാത്ത കമ്പനിയില്‍ ഒറ്റക്കിരുന്നു വട്ടായി (അത് ആദ്യമേ ഉള്ളതുകൊണ്ട് മറ്റെന്തോ ആയി) കുറ്റിം പറിച്ചു അവനും നാട്ടില്‍ പോയി........
              ആദ്യമൊക്കെ എല്ലാവരും പരസ്പരം ഫോണില്‍ ബന്ധപ്പെടുമായിരുന്നു. പതിയെ പതിയെ അത് ചാറ്റിങ്ങിലേക്കും പിന്നെ വല്ലപ്പോഴും ഉള്ള ഇ - മെയിലിലേക്കും ചുരുങ്ങി ചുരുങ്ങി തീരെ ഇല്ലാതെയായി. എല്ലാവരും അവരവരുടെ ജീവിതചുഴികളില്‍ ഊളിയിട്ടു പ്രശ്നങ്ങളും പ്രാരബ്ദങ്ങലുമായി മാഞ്ഞുപോയി.................. പക്ഷേ മനസ്സിന്റെ കോണില്‍ എവിടെയൊ ആ നല്ല നാളുകള്‍ ജീവിതത്തിന്റെ ലാഭക്കണക്കില്‍ ഇന്നും മായാത്ത അക്കങ്ങളായി നിലകൊള്ളുന്നു.......... ഒരുപക്ഷെ വീണ്ടും ജീവിക്കാനുള്ള പ്രേരണകള്‍ക്ക് കൂട്ടായി ആ ഒരു പിടി ഓര്‍മകള്‍ ഉണ്ടായിരുന്നിരിക്കാം ............... ഇന്ന് അവരില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്ന്നു അറിയില്ല ........ ചുക്കിച്ചുളിഞ്ഞ അവരുടെ രൂപം സങ്കല്പ്പിക്കനാകുന്നില്ല ........... മനസ്സില്‍ ഇന്നും അവര്‍ക്കാ പഴയരൂപമാണ് , ജരാനരകള്‍ ബാധിക്കാത്ത ആ യവ്വന കാലം ............. ജീവിതത്തിന്റെ മദ്ധ്യാഹ്നത്തില്‍ കൂട്ടായി നിന്ന് ഈ അസ്തമയകാലത്തിനായി ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ സുഹൃത്തുക്കളെ ..........ഒരുതുള്ളി കണ്ണുനീരും ഹൃദയം നിറഞ്ഞ പ്രാര്‍ഥനകളും മാത്രമേ എന്നില്‍ ബാക്കിയോള്ളൂ  ....നിങ്ങള്ക്ക് നന്ദി ...............
ഈ ദിവസത്തിനു മറ്റൊരു പ്രത്യാകത കൂടി ഉണ്ട് . ഇന്ന് എന്റെ പെരമകളുടെ പിറന്നാള്‍ ആണ്.  എന്റെ ആ ഒര്കമ്മളിലും നല്ല മറ്റൊരു വസന്തം അവള്‍ക്കായി ആശംസിക്കട്ടെ.....................
എന്റെ അറ്റുപോയ ആ കണ്ണികള്‍ക്ക് വേണ്ടി ഞാനിത് സമര്‍പ്പിക്കുന്നു ............. ഇനിയൊരിക്കല്‍ ഇത് കുറിക്കാന്‍ ഞാനില്ലന്കിലോ ?.............

എന്ന് സ്നേഹത്തോടെ കാവുംപുറത്തിന്റെത്തിന്റെ സ്വന്തം പനവലി............



              

Wednesday, March 30, 2011

My Camio ............... ഒറ്റക്കണ്ണ്‍

എന്‍റെ കാഴ്ചകള്‍ ............

ഈ ലിങ്ക് ക്ലിക്കൂ  http://mmirshadt.webs.com/apps/photos/album?albumid=9552218



എന്‍റെ നിര്‍മ്മിതികള്‍

ഞാന്‍ ചെയ്ത 3D വര്‍ക്കുകള്‍

 ഈ ലിങ്ക് ക്ലിക്കൂ http://mmirshadt.webs.com/apps/photos/album?albumid=9531490







അറ്റം കാണാനാവാതെ ............

പൈലറ്റിന്റെ മുന്നറിയിപ്പ് കേട്ടാണ് ഞാന്‍ ഉറക്കത്തില്‍നിന്നും ഉണര്‍ന്നത്‌. എവിടെയാണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷം വേണ്ടിവന്നു........  അതെ, ഞാനും ഒരു പ്രവസിയാകാന്‍  പോകുന്നു. സൈഡ് വിന്‍ഡോയിലൂടെ ഞാന്‍ താഴേക്കു നോക്കി. സ്വര്‍ണ്ണമുത്തുകള്‍ കോര്‍ത്ത മാലപോലെ ദുബായ് റോഡുകള്‍ രാത്രിയില്‍ തിളങ്ങി നില്‍ക്കുന്നു. പ്രകാശപൂരിതമായ അന്തരീക്ഷം. ദുബൈയുടെ ഈ ഒരു ഭംഗി ഫോട്ടോയിലൂടെ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ലോകത്തിലെ സ്വപ്ന പറുദീസകളിലൊന്നു ആയിരക്കണക്കിന്നു അടി മുകളില്‍നിന്നു ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു. എയര്‍ഹോസ്റെസ്‌ സീറ്റ്ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദ്ദേശം തന്നു. വിമാനം താഴാന്‍ പോകുകയാണ്, അതും എന്റെ സ്വന്തം അല്ലൂരില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ..........................

            22 വര്‍ഷക്കാലത്തെ ജീവിതത്തിനു ഇടയില്‍ ആദ്യമായി ഇതാ ഞാന്‍ അറബ്‌നാട്ടില്‍..............  വിമാനം ഒരു കുലുക്കത്തോടെ ലാന്‍ഡ് ചെയ്തു. എല്ലാവരും അക്ഷമരായി ബാഗുകളും മറ്റും എടുക്കാന്‍ ശ്രമിക്കുന്നു, അവരോടൊക്കെ സീറ്റില്‍ തന്നെ ഇരിക്കാന്‍ പറഞ്ഞുകൊണ്ട് എയര്‍ഹോസ്റെസ്‌  സുന്ദരിമാര്‍ പരക്കംപായുകയാണ്‌. മൊബൈല്‍ ഓണാകുന്ന മ്യൂസിക്‌ ഒന്നിനുപുറകെ ഒന്നായി കേള്‍ക്കുന്നുണ്ട്. എന്റെ അടുത്തിരിക്കുന്ന ആള്‍ മൊബൈലില്‍  വിമാനം ലാന്‍ഡ്‌ ചെയ്ത വിവരം സുഹൃത്തിനു വിളിച്ചുപറയുന്ന തിരക്കിലാണ്. ആദ്യ വിമാനയാത്ര ആയതിനാലാവും  ഇതെല്ലാം എന്നില്‍ കൌതുകത്തോടൊപ്പം ചെറിയൊരു അമ്പരപ്പും ഉളവാക്കി. വിമാനത്തിനു പുറത്തിറങ്ങി. ഭയങ്കര തണുപ്പ്, ഡിസംബര്‍ ജനുവരി തണുപ്പ്‌ അതിന്റെ ഉച്ചസ്ഥായിയില്‍ !!!!!......... വന്നവണ്ടിക്ക് തന്നെ തിരിച്ചു വിട്ടാലോ!!!.. എന്ന് ഒരു നിമിഷം തോന്നി .... കാരണം തണുപ്പകറ്റാന്‍ കൈയ്യില്‍ സ്വറ്ററോ കോട്ടോ ഒന്നുമില്ല !!! ..

            എന്റെ ഹാന്‍ഡ്‌ ബാഗും കൈയ്യില്‍പിടിച്ചു ദുബായ് എയര്‍പോര്‍ട്ടിലൂടെ മറ്റുയാത്രാക്കാരുടെ കൂടെ ഞാനും നടന്നു. എല്ലാവരും ദൃതിയില്‍ നടക്കുകയാണ്, പലരും പല ലക്ഷ്യങ്ങളുമായി ............. എന്റെ ലക്‌ഷ്യം എന്താണ് ???? ........  ലക്ഷ്യത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല ........... രണ്ടാഴ്ചമുമ്പ് വീട്ടില്‍ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപ്പ വന്നുപറഞ്ഞു

" നിന്റെ വിസ വന്നിട്ടുണ്ട് " ............

ആ ..........

"ഒരാഴ്ചക്കുള്ളില്‍ കയറണം "

ഊം  .......... ഞാന്‍ വീണ്ടും മൂളി

 തിരിച്ചു ഞാനൊന്നും പറയാത്തത് കൊണ്ടാകും അത്രയും പറഞ്ഞു ഉപ്പ അടുക്കളയില്‍നിന്ന് പോയി. വീണ്ടും കറി ഒഴിക്കുമ്പോഴാണ് ഉപ്പ പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്‌ ........... വിസകിട്ടിയെന്നോ !!??? ..... ആര്‍ക്കു? ........... എനിക്കോ !!!?. ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി!!!!.
 വിസക്ക്‌ കൊടുക്കണം എന്നു ഉപ്പ പറഞ്ഞിരുന്നു  ........... ഇത് പക്ഷെ ..........
ഒരാഴ്ച അതായത് വെറും ഏഴു ദിവസം കഴിഞ്ഞാല്‍............... ദൈവമേ !!!!!!
ചോറ് ചങ്കില്‍ നിന്ന് ഇറങ്ങുന്നില്ല .....ഞാന്‍ ചുവരിലെ കലണ്ടറിലേക്ക് നോക്കി  ........ഇനിയെന്ത്‌ ????

ആചോദ്യം ഇപ്പോള്‍ വീണ്ടും ഞാനെന്നോടുതന്നെ  ചോദിച്ചു .........

നടന്നു നടന്നു അവസാനം എമിഗ്രേഷനില്‍ എത്തി. കണ്ണ് ടെസ്റ്റ് ഉം അനുബന്ധ പ്രക്രിയയും കഴിഞ്ഞു ലഗേജുമായി  പുറത്തിറങ്ങി.... ( ഭാഗ്യം ഇതുവരെ ഒന്നും സംഭവിച്ചില്ല ). അന്യഭാഷയും ദേശവും ആളുകളുടെ വസ്ത്രധാരണരീതിയും കുറച്ചൊന്നുമല്ല എന്നെ അമ്പരിപ്പിച്ചത്. അതിലേറെ ദുബായ് എയര്‍പോര്‍ട്ടിന്റെ ആഡംബരവും മനോഹാരിതയും എന്നെ ഏറെ അത്ഭുതപ്പെടുത്തി. എന്നെ കാത്തു എന്റെ ബന്ധുക്കാരായ സുഹൃത്തുക്കള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു.
             ഞങ്ങളെയും വഹിച്ചുകൊണ്ട് കാര്‍ അവീര്‍ ഫ്രൂട്ട് & വെജിറ്റബിള്‍ മാര്‍ക്കെറ്റ്‌ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. വണ്ടിയില്‍ അവര്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നു, അവരുടെതായ തമാശകളും മറ്റും. ആ സമയം അതൊന്നും ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഇടയ്ക്കു ആരോ എന്നോട് നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞെങ്കിലും  മനസ്സ് മൈലുകല്‍ക്കപ്പുറത്തു എന്റെ വീട്ടിലായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉമ്മയും പെങ്ങന്മാരും മറ്റു ബന്ധുക്കളും അവരുടെ നിറഞ്ഞ കണ്ണുകളും, ഇനി അവരെയൊക്കെ എന്നു കാണാന്‍ കഴിയുമെന്നു അറിയില്ല. എന്തൊക്കെ നേടിയാലും സ്വന്തം നാടിനപ്പുറം ഒരു സ്വര്ഗ്ഗവുമില്ലെന്ന തിരിച്ചറിവ് എന്നില്‍ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. ഓര്‍ക്കുംതോറും സങ്കടംകൊണ്ട് ഹൃദയം വീര്‍ത്തു വരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഒരു വേള ആഗ്രഹിച്ചു. നിറഞ്ഞുവരുന്ന കണ്ണുകള്‍ ആരും കാണാതെ തുടച്ചുകൊണ്ട്, ഒരാണിന്നു പരസ്യമായി കരയാനുള്ള അവകാശമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു. പാരാകെ പറന്നുനടന്നിരുന്ന പക്ഷിയുടെ ചിറകൊടിച്ച അവസ്ഥയായിരുന്നു ആപ്പോള്‍ എന്‍റെത്. യാത്ര പറഞ്ഞിറങ്ങും നേരം എന്നെ കെട്ടിപ്പിടിച്ചു ഇത്  നിന്റെ നല്ലതിനാണെന്ന് ഉപ്പ പറഞ്ഞത് ശരിയായിരിക്കും............ ഇനി എന്റെ നന്മ ഞാന്‍ കണ്ടെത്തണം........

 വഴിവിളക്കുകളെ പിന്നിലാക്കിക്കൊണ്ട് കാര്‍ ഓടിക്കൊണ്ടിരുന്നു. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഭാണ്ഡം തോളിലേറ്റി, വിരഹത്തിന്റെയും നഷ്ട യവ്വനത്തിന്റെയും കണക്കുകള്‍ നെഞ്ചിലും പേറി, കണ്ണെത്താ മരുഭൂമിയിലെമണല്‍കുന്നുകളും താണ്ടി മറ്റെല്ലാ പ്രവാസികളെയും പോലെ ഞാനും ഏന്തിവലിഞ്ഞു നടക്കാന്‍ തുടങ്ങി....... ജീവിതം കൂട്ടിമുട്ടിക്കാനുള്ള അറ്റം കാണാനാവാതെ ........ അല്ല കാണില്ല എന്ന അറിവോടെ  ..................................... ശുഭം
                                                                                  
by mirshad


Saturday, March 19, 2011

കോഴി വസന്ത

അന്ന് ഞങ്ങളുടെ അയല്‍വാസിയില്‍ കല്യാണമായിരുന്നു. അതിരാവിലെതന്നെ അവിടെ പോയി പൊറോട്ടയും കോഴി പാര്‍ട്സും കൂട്ടി ഒരു കുഴ കുഴച്ചു. പിന്നെ പന്തലില്‍ കസേരയും സ്ടൂളും നിരത്താന്‍ സഹായിച്ചു എന്ന് വരുത്തി മെല്ലെ പുറത്തിറങ്ങി. (അല്ലെങ്കില്‍ അവര്‍ ഉച്ചക്ക് ചെല്ല്ണ്ടാ എന്ന് പറഞ്ഞാലോ? ).  ഇനി എന്താ ഇന്ദുചൂഡന്റെ ഫ്യുചെര്‍ പ്ലാന്‍ എന്ന് മനസ്സില്‍ ചോദിച്ചു നില്‍ക്കുന്ന നേരം, " ഡാ " പുറകെ നിന്ന് ഒരു വിളി !!!...... ആരാ ??? വേറെ ആരുമല്ല എന്റെ സഹ കുരുത്തക്കേടനും അതിലുപരി കുടുംബക്കാരനുംമായ നിസാര്‍. കൂടെ അവന്റെ രഥവുമുണ്ട്(സൈക്കിള്‍).

"ഇന്നെന്താ പരിപാടി ?"

"അയല്‍വാസിയില്‍ കല്യാണമല്ലേ അതുതന്നെ വലിയ പരിപാടി ... മ് എന്തെ? "

"എടാ എനിക്ക് ഒരിടം വരെ പോകാനുണ്ട് നീ വരുന്നോ ? നമുക്ക്‌ പെട്ടന്ന് തിരിച്ചു വരാം "
"എവിടേക്കാ ?"
"കുറ്റൂരു വരെ ഒന്ന് പോണം വാപ്പക്ക് മൃഗാശുപത്രിന്നു കുറച്ചു കോഴിവസന്ത വാങ്ങണം"

"നിന്റെ വാപ്പ കോഴിവസന്തയാണോ തിന്നുന്നെ?"

"നീ വലിയ കോമഡിയൊന്നും പറയണ്ട ........ പോയി ഒരു തോര്‍ത്തുമുണ്ട്എടുത്തു വാ , വരുന്ന വഴിക്ക്‌ അല്ലൂര്‍കുളത്തില്‍ കുളിച്ചിട്ടു വരാം "
അവന്റെ അഭിപ്രായം ശിരസാവഹിച്ചു ഞാന്‍ പെട്ടന്ന് തന്നെ തോര്‍ത്ത്‌ എടുത്തു വന്നു ..... "എന്നാ പോവാം "
ഞാനും അവന്റെ രഥത്തില്‍ കയറി ഞങ്ങള്‍ കോഴിവസന്ത തേടി യാത്ര പുറപ്പെട്ടു
എന്റെ വീടിന്നടുത് നിന്നും ഏകദേശം അര കിലോമീറ്റര്‍ ദൂരമുണ്ട് മൃഗാശുപത്രിയിലേക്ക് ...... ഞങ്ങളെയും വഹിച്ചുകൊണ്ട് സൈക്കിള്‍ ചീറിപ്പാഞ്ഞു ( ഒരു രസത്തിന് പറഞ്ഞതാ)

അവന്റെ സൈക്കിളിനെ കുറിച്ചുപറഞ്ഞാല്‍  ഒരു സംഭവമാണ്, സൈക്കിള്‍ അവന്റെ അല്ല എന്നുള്ളതാണ് അതിലും വലിയ സംഭവം. സാധനം അവന്റെ എളാപ്പടെ മോന്റെയാണ്. കുറച്ചു ,.... അല്ല നല്ല പഴക്കമുള്ളത് ആരും അറിയേണ്ട എന്ന് കരുതിയാവണം മൊത്തം പച്ച പെയിന്റ് അടിച്ചിരിക്കുന്നു. പെഡല് മുതല്‍ സീറ്റ് വരെ പച്ച. ആകെ മൊത്തം ഒരു പച്ച തത്ത. (നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബ്‌ കണ്ടാല്‍ അവന്ന്‍ അടുത്ത തവണ ഇലക്ഷനില്‍ ഒരു സീറ്റ് കൊടുക്കും ഉറപ്പ്‌). ബ്രേക്ക് വളരെ കുറവാണു ഹാന്‍ഡിലിന്നു സ്വല്പം കോട്ടമുള്ളതുകൊണ്ടും അതിനാല്‍ ശ്രദ്ധ അവിടെയും കൊടുക്കണം എന്നുള്ളതുകൊണ്ടും  ആ (ബ്രേക്കിന്റെ ) കുറവ്  അറിയുന്നില്ല. ( ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും എന്റെ കൈയ്യില്‍ വല്ല യമഹ R1 എങ്കിലും കാണും എന്ന്, സൈക്കിള്‍ പോയിട്ട അതിന്റെ പഞ്ചറായ ഒരു ടയര് പോലും എന്റെ കൈയ്യിലില്ല ) ഇങ്ങനെ ഒക്കെ ആണെങ്കിലും സാധനം പുപ്പുലിയാണ്..

ഇനി കഥയിലേക്ക്‌ തന്നെ കടക്കാം .......... പോകുന്ന വഴിയില്‍ ഒരു ചെറിയ ഇറക്കമുണ്ട്. അത് തീരുന്നിടത്ത് അല്ലൂര്‍ കുളം, അതുകഴിഞ്ഞാല്‍ പച്ച പുതച്ചു നില്‍ക്കുന്ന വിശാലമായ  നെല്‍പാടം ...... ഞങ്ങളുടെ ഗ്രാമത്തിന്റെ  സൌന്ദര്യത്തില്‍ ഒരു പ്രധാന പങ്കു ഈ പാടം വഹിക്കുന്നുണ്ട്. പാടതിന്നു നടുവിലൂടെ ഒഴുകുന്ന ചെറിയതോടും അതിനുക്‌ കുറുകെ പോകുന്ന ടാറിട്ട റോഡും ചെറിയ പാലവും കടന്നു ഞങ്ങള്‍ അടുത്ത കയറ്റത്തില്‍ എത്തി. പാടം കടന്നെത്തുന്ന സ്ഥലമാണ്‌ കുറ്റൂര്‍. ഒരു വളവില്‍ നിന്നാണ് കയറ്റം തുടങ്ങുന്നത്. അവിടെ യാണ് ശശിയേട്ടന്റെ വീട് ( വരും ഭാഗങ്ങളില്‍ ശശിയേട്ടനും ഫാമിലിയും ഒരു ഒഴിച്ചുകൂടാനാവാത്ത കഥാപാത്രങ്ങളാണ്) വളവിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞു " നീ ഇറങ്ങ്, ഇനി കയറ്റം കഴിഞ്ഞിട്ട് കയറാം". "ഓക്കേ" ഞാന്‍ ഇറങ്ങി ... (അല്ലെങ്കില്‍ ചിലപ്പോ ............ ) ഒരു വിധം ഞങ്ങള്‍ രണ്ടുംകൂടി സൈക്കിള്‍ തള്ളി മുകളില്‍ എത്തി വീണ്ടും യാത്ര തുടര്‍ന്നു. മൃഗാശുപത്രിയില് എത്തി നോക്കുമ്പോള്‍ ആശുപത്രി അവധി !!!! ഞങ്ങള്‍ പരസ്പരം നോക്കി (എന്റെ മനസ്സില്‍ ലഡു പൊട്ടി) ഞാന്‍ ചോദിച്ചു "പൊട്ടാ ഞാറാഴ്ച ഗവ: സ്ഥാപനങ്ങള്‍ തുറക്കുമോ" ..........അവന്നു കാര്യംപിടികിട്ടി  "ഓ ഞാന്‍ അതോര്‍ത്തില്ല"   (നന്നായി) "എങ്കില്‍ തല്‍ക്കാലം ബാപ്പനോട് കടലപ്പിണ്ണാക്ക് വെച്ച് അട്ജെസ്റ്റ്‌ ചെയ്യാന്‍ പറ" എന്റെ കലി ഞാന്‍ അങ്ങനെ പറഞ്ഞു തീര്‍ത്തു. ഇതിനിടയില്‍ മഴ ചാറാന്‍ തുടങ്ങി ........ " വേഗം വണ്ടിയില്‍ കയറ് " അവന്‍ പറഞ്ഞു . ............. പിന്നെ വണ്ടി RX 100 അല്ലെ ഞാന്‍ മനസ്സില്‍ പറഞ്ഞു ( ഉറക്കെ പറഞ്ഞാല്‍ അവന്‍ കയറ്റാതെ പോയാലോ ? രാവിലെ തന്നെ മഴയും കൊണ്ട് അരക്കിലോമീറ്റര്‍ നടക്കേണ്ടി വരും   ..... എന്തിനാ വെറുതെ )" പോവാം " വണ്ടി നീങ്ങി .. നേരത്തെ പറഞ്ഞ രണ്ടാമത്തെ കയറ്റത്തിന്അടുത്ത് എത്തി ( മ്മടെ ശശിയേട്ടന്റെ ) അത്ഭുതം അത് ഇറക്കമായി മാറിയിരിക്കുന്നു !!!!

 " നീ ഇറങ്ങ്" എന്ന് അവന്‍ "

 "എന്തിന്നു ഇത് ഇറക്കമല്ലേടാ? "

"ചാറ്റല്‍മഴ ഉണ്ട് ചിലപ്പോള്‍ ബ്രേക്ക് കിട്ടില്ല "
(ഇല്ലാത്ത സാധനം എവിടുന്ന് കിട്ടാനാ )

" അതൊക്കെ കിട്ടും നീ ദൈര്യമായി വിട് " ഞാന്‍ അവന്നു ദൈര്യം കൊടുത്തു
(എനിക്കില്ലെന്കിലും ഞാന്‍ അവന്നു കൊടുത്തു , ഞാന്‍ പണ്ടും അങ്ങിനെയാ)

"എന്നാ പിടിച്ചിരുന്നോ ഞാന്‍ പറയുമ്പോള്‍ ചാടെണ്ടി വരും" .

 "ഓക്കെ " ഞാന്‍ സമ്മതിച്ചു, സൈക്കിള്‍ മെല്ലെ ഇറക്കത്തിലേക്കു നീങ്ങി
വേഗത കൂടുന്നുണ്ടോ? ഏയ് ... അല്ല കൂടുന്നുണ്ട് .... പിന്നെ അങ്ങോട്ട്‌ ഒരു കുതിപ്പായിരുന്നു "എടാ ബ്രേക്ക് പിടിക്കെടാ" ഞാന്‍ നിലവിളിച്ചു , "കിട്ടുന്നില്ല നീ ചാടിക്കോ" .....  ചാടാനോ? ഞാനോ??  " എന്നെക്കൊണ്ടൊന്നും വയ്യ " ഞാന്‍ സൈക്കിളില്‍ മുറുക്കിപ്പിടിച്ചു " നാറി മര്യാദക്ക് ചാടിക്കോ എന്ന് അവന്‍ പറഞ്ഞു തീര്‍ന്നില്ല......!!!ഠിം!!!!!....... എന്താണ് സംഭവിക്കുന്നത് എന്ന് പിടുത്തവുമില്ല. വേഗതമൂലം ഇറക്കത്തിലുള്ള വളവു തിരിയാനാകാതെ സൈക്കിള്‍ എവിടെയോ പോയി ഇടിച്ചു ഞാന്‍ കറങ്ങി താഴെയുള്ള ശശിയേട്ടന്റെ വീട്ടുമുറ്റത്ത് ലാന്റു ചെയ്തു  !!!!! അമ്മേ ... .. ശശിയേട്ടന്‍ ഓടിവന്നിരിക്കുന്നു കൂടെ ഭാര്യയും മകളുമുണ്ട്
(സംഗതി  ഭൂഗുരുത്വാകര്‍ഷണം ആണെങ്കിലും കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു അവരെ നോക്കിയപ്പോള്‍ ഡാര്‍വിന്റെ സിദ്ധാന്തം ആണ് ഓര്‍മ്മവന്നത്) ആരാ യെമനാണോ? ഏയ്‌ അല്ല ശശിയേട്ടന്‍ തന്നെ കൈയ്യില്‍ പൂത്തിരി കത്തിച്ചു പിടിച്ചിട്ടുണ്ടോ ? , ഇല്ല നക്ഷത്രങ്ങളാണ്‌ അല്ലങ്കില്‍ പൊന്നീച്ച.

" അയ്യോ ഇത്‌ മ്മടെ അലവി മാപ്ലെടെ പേരക്കുട്ടി അല്ലെ ?!!!  എന്താ കുട്ട്യേ പറ്റ്യേ?!!! "എന്ന് ശശിയേട്ടന്റെ ഭാര്യ ..............
സന്തോഷമായി, എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ഇനി മരിച്ചാലും വേണ്ടില്ല. ഞാന്‍ മേലോട്ട് നോക്കി. ദൈവമേ എന്നോടീചതി വേണ്ടായിരുന്നു (വീണതിലും വേദന അവരെന്നെ തിരിച്ചരിഞ്ഞതിലായിരുന്നു ). എണീറ്റ്‌ ഓടണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല.  പാന്റിന്റെ മൂട് കീറിയിട്ടുണ്ടെന്നു തോന്നുന്നു.
 കാരണം അടിവാരത്തുനിന്നും നല്ല നീറ്റല്‍ ഉണ്ട്. ( അന്നൊന്നും JOCKEY യുടെ ജെട്ടികള്‍ ഇല്ലാത്തതുകൊണ്ട് ജെട്ടി ഇടുക എന്ന പതിവ്‌ ഇല്ലായിരുന്നു ) ഏതായാലും എണീറ്റു. മൂട് കീറിയിട്ടുണ്ടെലും നമ്മുടെ ആസ്തി കാണുന്ന വിധത്തില്‍ കീറിയിരുന്നില്ല. കൈമുട്ടില്‍ നിന്നും കാണാവുന്ന മറ്റുപല ഭാഗത്തുനിന്നും തോല് പോയിട്ടുണ്ട്. ഇനി അധികം ചോദ്യങ്ങള്‍ താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് വന്നവരോടോക്കെയും എന്റെയും നിസാറിന്റെയും പിന്നെ സൈക്കിളിന്റെയും പേരില്‍ നന്ദി പറഞ്ഞുകൊണ്ട് റോഡിലേക്ക് കയറി.

അവനെയും സൈക്കിളിനെയും കാണുന്നില്ല !!??  അവനാപോക്ക്‌ ചന്ദ്രനിലേക്കെങ്ങാനും പോയോ????  ഞാന്‍ ഒന്നുകൂടി ചുറ്റും കണ്ണോടിച്ചു ......... ലോ ലവിടെ......... "വീണതാ കിടക്കുന്നു ശരശയ്യയില്‍" ന്നു ചാക്യാര് പറഞ്ഞപോലെ  ആരോ വീട് പണിയാന്‍ ഇറക്കിയ ചെങ്കല്ലിന്റെ അട്ടിയുടെ ചുവട്ടില്‍ അവനും എന്പത്തെട്ടു ഇട്ട പോലെ സൈക്കിളും. ( ഇതിനാണോ എട്ടിന്റെ പണി എന്ന് പറയുന്നത്??? ) ഞാന്‍ മെല്ലെ അവന്റെ അടുത്ത് ചെന്ന് ചോദിച്ചു " നീ ഇപ്പോഴും എണീറ്റില്ലേ!!????"

അവന്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ എന്തോക്കെയോ പറഞ്ഞു. സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും പറഞ്ഞത്‌ന നല്ല മുട്ടന്‍ തെറിയാണെന്നു ഊഹിച്ചെടുത്തു. ഞാന്‍ അവനെ എണീക്കാന്‍ സഹായിച്ചു. അവന്‍ റോഡില്‍ ഫ്രെഞ്ചുകിസ്സ് ചെയ്ത മട്ടുണ്ട് . താടയില്‍ ഒരു ചെറിയ മെറ്റല്‍ പീസ്‌ തറച്ചിരിപ്പുണ്ട് ഞാന്‍ മെല്ലെ അതു പറിച്ചു കളഞ്ഞു " അപ്പോഴും ഞാന്‍ പറഞ്ഞില്ലേ , ഇപ്പൊ എന്തായി ?" അവന്റെ സംസാരത്തില്‍ ഒരു കരച്ചിലിന്റെ ഫീലുണ്ടോ എന്ന് എനിക്ക് തോന്നി. ദൈവമേ ഇന്നത്തെ കല്യാണം സ്വാഹ. നേരെ നടക്കാന്‍ വയ്യ. സൈക്കിളിനെ നോക്കിയപ്പോള്‍ എനിക്ക് ശരിക്കും ചിരിവന്നു (പിന്നെ അവന്റെ അപ്പോഴാത്തെ മൂട് ശരിയല്ലാതതുകൊണ്ട് ചിരിച്ചില്ല )
ഞാന്‍ തന്നെ സൈക്കിള്‍ എടുത്തു ഹാന്റിലിന്റെ വളവു ശരിയാക്കി ഒരുവിധം തള്ളിക്കൊണ്ട് പോകുന്ന പരുവത്തിലാക്കി. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടെ നേരെ വീട്ടിലേക്ക്‌ വച്ച് പിടിച്ചു. അന്ന് കല്യാണത്തിന്നു വരുന്നവരോട് എന്തു സമാധാനം പറയും എന്നതായിരുന്നു എന്റെ ചിന്ത. അന്നേരം അവന്റെ മനസ്സില്‍ എന്തായിരുന്നോ ആവോ. ഞങ്ങള്‍ ഇന്നും ഒത്തുകൂടുന്ന സമയങ്ങളില്‍ ആ പഴയ സൈക്കിള്‍ കഥ പറഞ്ഞു ചിരിക്കാറുണ്ട്  ........... ശുഭം
By Mirshad

Thursday, March 17, 2011

കരിങ്കല്ലുകള്‍

ഇന്ന് തിയതി 2. തിരക്കിട്ട്‌ ഓഫീസില്‍നിന്നും ഇറങ്ങി നേരെ ബാങ്കിലേക്ക് നടന്നു. സാലറി എടുക്കണം നാട്ടില്‍ അയക്കണം കാറിന്റെ രണ്ടു അടവുകള്‍ തെറ്റിക്കിടക്കുകയാണ്, മോള്‍ടെ ഇന്‍ഷുറന്‍സ് പ്രിമിയം അടക്കാനുണ്ട് വീട്ടു ചിലവിന്നും പണം അയക്കണം. പെങ്ങളുടെകുട്ടിക്ക് സ്വര്‍ണം കെട്ടുന്ന ചടങ്ങാണ് അടുത്ത ആഴ്ച, ഒരു പവനില്‍ കുറയാതെ കൊടുക്കണം എന്നാണ് നേര്പാതി ഇന്നലെകൂടി വിളിച്ചപ്പോള്‍ പറഞ്ഞത്‌. ആചാരങ്ങളൊക്കെ അനാചാരങ്ങളായി തോന്നി. ഒരുപക്ഷെ ഒന്നര വര്ഷം മുന്നേ അളിയനും ഇങ്ങനെ ഒക്കെ തോന്നിക്കാണും അന്ന് പെങ്ങള്‍ എന്റെ മോള്‍ക്ക്‌ ഇട്ട അരഞ്ഞാണത്തിനു പകരം മറ്റെന്തെങ്കിലും ഇന്ന് ഞാന്‍ കൊടുത്തേ പറ്റൂ, കാരണം ഇത് അവളുടെയും അഭിമാനത്തിന്റെ പ്രശ്നമാണ് ആങ്ങള എന്താ ഇട്ടേ എന്ന് ഭര്‍ത്താവിന്റെ കുടുംബക്കാര്‍ ചോദിച്ചാല്‍?. സാരമില്ല കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ.

 ഇതിനൊക്കെ പുറമേ മറ്റൊരു കോടാലികൂടെഉണ്ട്. എന്റെ അമ്മാവന്‍ എന്നോട് കുറച്ചു കാശ് കടം ചോദിച്ചിരുന്നു ഈ മാസം എന്തായാലും തരാം എന്ന് ഞാന്‍ വാക്കും പറഞ്ഞുപോയി. എല്ലാം കൂടി എനിക്ക് ആകെ പ്രാന്തായി ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. ഈ മണല്‍കാട്ടില്‍ വന്നിട്ട് വര്ഷം കുറെ ആയി ഇതുവരെയും സമ്പാദ്യം എന്നുപറയാന്‍ ഒന്നുമില്ല, കുറേ പരാതികളല്ലാതെ, ഒരുമകള്‍ വളര്ന്നുവരുകയാണ് .............. ഓരോന്ന് ആലോചിച്ച് ബാങ്കില്‍ എത്തിയത് അറിഞ്ഞില്ല. തിരക്കൊന്നും ഇല്ല, പെട്ടന്ന് തന്നെ ശമ്പളം എടുത്തു പുറത്തിറങ്ങി . ഇനി ചൂടോടെ നാട്ടിലേക്ക് അയക്കണം ബാങ്കില്‍ അയക്കാനോ അതോ... ഏതായാലും  uae exchange xpress money വഴി അയക്കാം അതാവുമ്പോള്‍ നാളെത്തന്നെ നാട്ടില്‍ കിട്ടും നേരെ ഒരു ടാക്സി പിടിച്ചു exchange ലേക്ക് വിട്ടു.

അവിടെ ചെന്നപ്പോള്‍ ഒടുക്കത്തെ ക്യൂ !!!. ഇന്ത്യന്‍ പാക്കിസ്ഥാനി, ബംഗാളി, നെപ്പാളി, ഫിലിപ്പിനോ എല്ലാംകൂടെ ഒരു ജില്ലക്കുള്ള ആളുണ്ട്.  പാപി ചെന്നിടം പാതാളം അല്ലാതെ എന്തു പറയാന്‍ !!!. ഉള്ളതില്‍ നീളം കുറഞ്ഞ ക്യൂ ഉള്ള  കൌണ്ടറില്‍ നിന്നു. പോയിട്ടാണേല്‍ തുണി അലക്കാനുമുണ്ട്. എപ്പോഴാണാവോ ഇവിടെ നിന്നും രക്ഷപെടുന്നത്. എന്റെ മുന്നിലുള്ള ആളെ നോക്കിയതും അയാള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു, ആള്‍ മലയാളി ആണെന്ന് തോന്നുന്നു. (അല്ലെങ്കിലും യു എ ഇ യില്‍ ഈത്തപ്പനയെക്കാള്‍ കൂടുതല്‍ മലയാളികളാണല്ലോ). അയാളുടെ മുഷിഞ്ഞ വിയര്‍ത്ത യുനിഫോരം കണ്ടപ്പോള്‍ ഏതോ സൈറ്റില്‍ ജോലിചെയ്യുന്ന തൊഴിലാളി ആണെന്ന് മനസ്സിലായി. (മാസം 800 ത്തിനോ 900 ത്തിനോ ജോലി ചെയ്യുന്ന മനുഷ്യര്‍ ) , എന്തായാലും ഇവന്നൊക്കെ ഒന്ന് കുളിച്ചു വേഷം മാറി വന്നൂടെ എന്ന് മനസ്സില്‍ തോന്നി അതൊന്നും മുഖത്ത് കാണിക്കാതെ ഞാനും ചിരിച്ചു . ലൈന്‍ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു കൂടെ ഞാനും .... നീണ്ട നിര്‍ത്തതിന്നു അവസാനമെന്നോളം എന്റെ മുന്നിലുള്ള അയാളുടെ ഊഴമെത്തി കൌണ്ടറില്‍ ഒരു ഫിലിപ്പിനോ പെണ്ണാണ്  .. അയാള്‍ എന്റെ നേരെ നോക്കി ചോദിച്ചു "ഇതിലുള്ള ഈ അഡ്രെസ്സ് ഒന്ന് പറഞ്ഞു കൊടുക്കാമോ എനിക്ക് ഇംഗ്ലീഷ് അത്ര വശമില്ല " കൈയ്യില്‍ ചുരുട്ടിപ്പിടിച്ച ഒരു പത്ര തുണ്ട് എനിക്ക് നേരെ നീട്ടി ... വീണ്ടും തുടര്‍ന്നു "ഇന്നലെ റൂമില്‍ ഒരു സുഹൃത്ത്‌ കൊണ്ടുവന്ന മലയാള പത്രമാ, പാവങ്ങളാണെന്നു തോന്നുന്നു, കണ്ടപ്പോള്‍ ഈമാസത്തെ ശമ്പളം അയച്ചുകൊടുക്കാമെന്ന് തോന്നി, എനിക്കേതായാലും അത്യാവശ്യങ്ങള്‍ ഒന്നും ഇല്ല, വീട്ടിലേക്കു രണ്ടു മാസത്തില്‍ ഒരിക്കലേ പൈസ അയക്കറൊള്ളൂ " ഞാന്‍ പത്രത്തിലേക്ക് നോക്കി പിന്നെ അയാളെയും , (പത്രത്തില്‍ നിര്‍ധനരായ ഒരു കുടുംബത്തിന്റെ സഹായ അഭ്യര്‍ത്ഥന ആയിരുന്നു) ഞാന്‍ സ്ലിപ്പ്‌ എടുത്തു പൂരിപ്പിക്കാന്‍ തുടങ്ങി, അതിലെ ഓരോ അക്ഷരവും എന്നെ നോക്കി പരിഹസിക്കുന്നത് പോലെ. ആ മനുഷ്യന്റെ മുന്നില്‍ ഞാന്‍ വളരെ ചെറുതായ പോലെ.  ഒരു നിമിഷം എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ്‌ തോന്നി. പിന്നെ മനസ്സ് മാറാതിരിക്കാന്‍ എന്റെ പായാരങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിനെ ഞാന്‍ ചങ്ങലക്കിട്ടു.

By Mirshad