Saturday, March 19, 2011

കോഴി വസന്ത

അന്ന് ഞങ്ങളുടെ അയല്‍വാസിയില്‍ കല്യാണമായിരുന്നു. അതിരാവിലെതന്നെ അവിടെ പോയി പൊറോട്ടയും കോഴി പാര്‍ട്സും കൂട്ടി ഒരു കുഴ കുഴച്ചു. പിന്നെ പന്തലില്‍ കസേരയും സ്ടൂളും നിരത്താന്‍ സഹായിച്ചു എന്ന് വരുത്തി മെല്ലെ പുറത്തിറങ്ങി. (അല്ലെങ്കില്‍ അവര്‍ ഉച്ചക്ക് ചെല്ല്ണ്ടാ എന്ന് പറഞ്ഞാലോ? ).  ഇനി എന്താ ഇന്ദുചൂഡന്റെ ഫ്യുചെര്‍ പ്ലാന്‍ എന്ന് മനസ്സില്‍ ചോദിച്ചു നില്‍ക്കുന്ന നേരം, " ഡാ " പുറകെ നിന്ന് ഒരു വിളി !!!...... ആരാ ??? വേറെ ആരുമല്ല എന്റെ സഹ കുരുത്തക്കേടനും അതിലുപരി കുടുംബക്കാരനുംമായ നിസാര്‍. കൂടെ അവന്റെ രഥവുമുണ്ട്(സൈക്കിള്‍).

"ഇന്നെന്താ പരിപാടി ?"

"അയല്‍വാസിയില്‍ കല്യാണമല്ലേ അതുതന്നെ വലിയ പരിപാടി ... മ് എന്തെ? "

"എടാ എനിക്ക് ഒരിടം വരെ പോകാനുണ്ട് നീ വരുന്നോ ? നമുക്ക്‌ പെട്ടന്ന് തിരിച്ചു വരാം "
"എവിടേക്കാ ?"
"കുറ്റൂരു വരെ ഒന്ന് പോണം വാപ്പക്ക് മൃഗാശുപത്രിന്നു കുറച്ചു കോഴിവസന്ത വാങ്ങണം"

"നിന്റെ വാപ്പ കോഴിവസന്തയാണോ തിന്നുന്നെ?"

"നീ വലിയ കോമഡിയൊന്നും പറയണ്ട ........ പോയി ഒരു തോര്‍ത്തുമുണ്ട്എടുത്തു വാ , വരുന്ന വഴിക്ക്‌ അല്ലൂര്‍കുളത്തില്‍ കുളിച്ചിട്ടു വരാം "
അവന്റെ അഭിപ്രായം ശിരസാവഹിച്ചു ഞാന്‍ പെട്ടന്ന് തന്നെ തോര്‍ത്ത്‌ എടുത്തു വന്നു ..... "എന്നാ പോവാം "
ഞാനും അവന്റെ രഥത്തില്‍ കയറി ഞങ്ങള്‍ കോഴിവസന്ത തേടി യാത്ര പുറപ്പെട്ടു
എന്റെ വീടിന്നടുത് നിന്നും ഏകദേശം അര കിലോമീറ്റര്‍ ദൂരമുണ്ട് മൃഗാശുപത്രിയിലേക്ക് ...... ഞങ്ങളെയും വഹിച്ചുകൊണ്ട് സൈക്കിള്‍ ചീറിപ്പാഞ്ഞു ( ഒരു രസത്തിന് പറഞ്ഞതാ)

അവന്റെ സൈക്കിളിനെ കുറിച്ചുപറഞ്ഞാല്‍  ഒരു സംഭവമാണ്, സൈക്കിള്‍ അവന്റെ അല്ല എന്നുള്ളതാണ് അതിലും വലിയ സംഭവം. സാധനം അവന്റെ എളാപ്പടെ മോന്റെയാണ്. കുറച്ചു ,.... അല്ല നല്ല പഴക്കമുള്ളത് ആരും അറിയേണ്ട എന്ന് കരുതിയാവണം മൊത്തം പച്ച പെയിന്റ് അടിച്ചിരിക്കുന്നു. പെഡല് മുതല്‍ സീറ്റ് വരെ പച്ച. ആകെ മൊത്തം ഒരു പച്ച തത്ത. (നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബ്‌ കണ്ടാല്‍ അവന്ന്‍ അടുത്ത തവണ ഇലക്ഷനില്‍ ഒരു സീറ്റ് കൊടുക്കും ഉറപ്പ്‌). ബ്രേക്ക് വളരെ കുറവാണു ഹാന്‍ഡിലിന്നു സ്വല്പം കോട്ടമുള്ളതുകൊണ്ടും അതിനാല്‍ ശ്രദ്ധ അവിടെയും കൊടുക്കണം എന്നുള്ളതുകൊണ്ടും  ആ (ബ്രേക്കിന്റെ ) കുറവ്  അറിയുന്നില്ല. ( ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും എന്റെ കൈയ്യില്‍ വല്ല യമഹ R1 എങ്കിലും കാണും എന്ന്, സൈക്കിള്‍ പോയിട്ട അതിന്റെ പഞ്ചറായ ഒരു ടയര് പോലും എന്റെ കൈയ്യിലില്ല ) ഇങ്ങനെ ഒക്കെ ആണെങ്കിലും സാധനം പുപ്പുലിയാണ്..

ഇനി കഥയിലേക്ക്‌ തന്നെ കടക്കാം .......... പോകുന്ന വഴിയില്‍ ഒരു ചെറിയ ഇറക്കമുണ്ട്. അത് തീരുന്നിടത്ത് അല്ലൂര്‍ കുളം, അതുകഴിഞ്ഞാല്‍ പച്ച പുതച്ചു നില്‍ക്കുന്ന വിശാലമായ  നെല്‍പാടം ...... ഞങ്ങളുടെ ഗ്രാമത്തിന്റെ  സൌന്ദര്യത്തില്‍ ഒരു പ്രധാന പങ്കു ഈ പാടം വഹിക്കുന്നുണ്ട്. പാടതിന്നു നടുവിലൂടെ ഒഴുകുന്ന ചെറിയതോടും അതിനുക്‌ കുറുകെ പോകുന്ന ടാറിട്ട റോഡും ചെറിയ പാലവും കടന്നു ഞങ്ങള്‍ അടുത്ത കയറ്റത്തില്‍ എത്തി. പാടം കടന്നെത്തുന്ന സ്ഥലമാണ്‌ കുറ്റൂര്‍. ഒരു വളവില്‍ നിന്നാണ് കയറ്റം തുടങ്ങുന്നത്. അവിടെ യാണ് ശശിയേട്ടന്റെ വീട് ( വരും ഭാഗങ്ങളില്‍ ശശിയേട്ടനും ഫാമിലിയും ഒരു ഒഴിച്ചുകൂടാനാവാത്ത കഥാപാത്രങ്ങളാണ്) വളവിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞു " നീ ഇറങ്ങ്, ഇനി കയറ്റം കഴിഞ്ഞിട്ട് കയറാം". "ഓക്കേ" ഞാന്‍ ഇറങ്ങി ... (അല്ലെങ്കില്‍ ചിലപ്പോ ............ ) ഒരു വിധം ഞങ്ങള്‍ രണ്ടുംകൂടി സൈക്കിള്‍ തള്ളി മുകളില്‍ എത്തി വീണ്ടും യാത്ര തുടര്‍ന്നു. മൃഗാശുപത്രിയില് എത്തി നോക്കുമ്പോള്‍ ആശുപത്രി അവധി !!!! ഞങ്ങള്‍ പരസ്പരം നോക്കി (എന്റെ മനസ്സില്‍ ലഡു പൊട്ടി) ഞാന്‍ ചോദിച്ചു "പൊട്ടാ ഞാറാഴ്ച ഗവ: സ്ഥാപനങ്ങള്‍ തുറക്കുമോ" ..........അവന്നു കാര്യംപിടികിട്ടി  "ഓ ഞാന്‍ അതോര്‍ത്തില്ല"   (നന്നായി) "എങ്കില്‍ തല്‍ക്കാലം ബാപ്പനോട് കടലപ്പിണ്ണാക്ക് വെച്ച് അട്ജെസ്റ്റ്‌ ചെയ്യാന്‍ പറ" എന്റെ കലി ഞാന്‍ അങ്ങനെ പറഞ്ഞു തീര്‍ത്തു. ഇതിനിടയില്‍ മഴ ചാറാന്‍ തുടങ്ങി ........ " വേഗം വണ്ടിയില്‍ കയറ് " അവന്‍ പറഞ്ഞു . ............. പിന്നെ വണ്ടി RX 100 അല്ലെ ഞാന്‍ മനസ്സില്‍ പറഞ്ഞു ( ഉറക്കെ പറഞ്ഞാല്‍ അവന്‍ കയറ്റാതെ പോയാലോ ? രാവിലെ തന്നെ മഴയും കൊണ്ട് അരക്കിലോമീറ്റര്‍ നടക്കേണ്ടി വരും   ..... എന്തിനാ വെറുതെ )" പോവാം " വണ്ടി നീങ്ങി .. നേരത്തെ പറഞ്ഞ രണ്ടാമത്തെ കയറ്റത്തിന്അടുത്ത് എത്തി ( മ്മടെ ശശിയേട്ടന്റെ ) അത്ഭുതം അത് ഇറക്കമായി മാറിയിരിക്കുന്നു !!!!

 " നീ ഇറങ്ങ്" എന്ന് അവന്‍ "

 "എന്തിന്നു ഇത് ഇറക്കമല്ലേടാ? "

"ചാറ്റല്‍മഴ ഉണ്ട് ചിലപ്പോള്‍ ബ്രേക്ക് കിട്ടില്ല "
(ഇല്ലാത്ത സാധനം എവിടുന്ന് കിട്ടാനാ )

" അതൊക്കെ കിട്ടും നീ ദൈര്യമായി വിട് " ഞാന്‍ അവന്നു ദൈര്യം കൊടുത്തു
(എനിക്കില്ലെന്കിലും ഞാന്‍ അവന്നു കൊടുത്തു , ഞാന്‍ പണ്ടും അങ്ങിനെയാ)

"എന്നാ പിടിച്ചിരുന്നോ ഞാന്‍ പറയുമ്പോള്‍ ചാടെണ്ടി വരും" .

 "ഓക്കെ " ഞാന്‍ സമ്മതിച്ചു, സൈക്കിള്‍ മെല്ലെ ഇറക്കത്തിലേക്കു നീങ്ങി
വേഗത കൂടുന്നുണ്ടോ? ഏയ് ... അല്ല കൂടുന്നുണ്ട് .... പിന്നെ അങ്ങോട്ട്‌ ഒരു കുതിപ്പായിരുന്നു "എടാ ബ്രേക്ക് പിടിക്കെടാ" ഞാന്‍ നിലവിളിച്ചു , "കിട്ടുന്നില്ല നീ ചാടിക്കോ" .....  ചാടാനോ? ഞാനോ??  " എന്നെക്കൊണ്ടൊന്നും വയ്യ " ഞാന്‍ സൈക്കിളില്‍ മുറുക്കിപ്പിടിച്ചു " നാറി മര്യാദക്ക് ചാടിക്കോ എന്ന് അവന്‍ പറഞ്ഞു തീര്‍ന്നില്ല......!!!ഠിം!!!!!....... എന്താണ് സംഭവിക്കുന്നത് എന്ന് പിടുത്തവുമില്ല. വേഗതമൂലം ഇറക്കത്തിലുള്ള വളവു തിരിയാനാകാതെ സൈക്കിള്‍ എവിടെയോ പോയി ഇടിച്ചു ഞാന്‍ കറങ്ങി താഴെയുള്ള ശശിയേട്ടന്റെ വീട്ടുമുറ്റത്ത് ലാന്റു ചെയ്തു  !!!!! അമ്മേ ... .. ശശിയേട്ടന്‍ ഓടിവന്നിരിക്കുന്നു കൂടെ ഭാര്യയും മകളുമുണ്ട്
(സംഗതി  ഭൂഗുരുത്വാകര്‍ഷണം ആണെങ്കിലും കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു അവരെ നോക്കിയപ്പോള്‍ ഡാര്‍വിന്റെ സിദ്ധാന്തം ആണ് ഓര്‍മ്മവന്നത്) ആരാ യെമനാണോ? ഏയ്‌ അല്ല ശശിയേട്ടന്‍ തന്നെ കൈയ്യില്‍ പൂത്തിരി കത്തിച്ചു പിടിച്ചിട്ടുണ്ടോ ? , ഇല്ല നക്ഷത്രങ്ങളാണ്‌ അല്ലങ്കില്‍ പൊന്നീച്ച.

" അയ്യോ ഇത്‌ മ്മടെ അലവി മാപ്ലെടെ പേരക്കുട്ടി അല്ലെ ?!!!  എന്താ കുട്ട്യേ പറ്റ്യേ?!!! "എന്ന് ശശിയേട്ടന്റെ ഭാര്യ ..............
സന്തോഷമായി, എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ഇനി മരിച്ചാലും വേണ്ടില്ല. ഞാന്‍ മേലോട്ട് നോക്കി. ദൈവമേ എന്നോടീചതി വേണ്ടായിരുന്നു (വീണതിലും വേദന അവരെന്നെ തിരിച്ചരിഞ്ഞതിലായിരുന്നു ). എണീറ്റ്‌ ഓടണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല.  പാന്റിന്റെ മൂട് കീറിയിട്ടുണ്ടെന്നു തോന്നുന്നു.
 കാരണം അടിവാരത്തുനിന്നും നല്ല നീറ്റല്‍ ഉണ്ട്. ( അന്നൊന്നും JOCKEY യുടെ ജെട്ടികള്‍ ഇല്ലാത്തതുകൊണ്ട് ജെട്ടി ഇടുക എന്ന പതിവ്‌ ഇല്ലായിരുന്നു ) ഏതായാലും എണീറ്റു. മൂട് കീറിയിട്ടുണ്ടെലും നമ്മുടെ ആസ്തി കാണുന്ന വിധത്തില്‍ കീറിയിരുന്നില്ല. കൈമുട്ടില്‍ നിന്നും കാണാവുന്ന മറ്റുപല ഭാഗത്തുനിന്നും തോല് പോയിട്ടുണ്ട്. ഇനി അധികം ചോദ്യങ്ങള്‍ താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് വന്നവരോടോക്കെയും എന്റെയും നിസാറിന്റെയും പിന്നെ സൈക്കിളിന്റെയും പേരില്‍ നന്ദി പറഞ്ഞുകൊണ്ട് റോഡിലേക്ക് കയറി.

അവനെയും സൈക്കിളിനെയും കാണുന്നില്ല !!??  അവനാപോക്ക്‌ ചന്ദ്രനിലേക്കെങ്ങാനും പോയോ????  ഞാന്‍ ഒന്നുകൂടി ചുറ്റും കണ്ണോടിച്ചു ......... ലോ ലവിടെ......... "വീണതാ കിടക്കുന്നു ശരശയ്യയില്‍" ന്നു ചാക്യാര് പറഞ്ഞപോലെ  ആരോ വീട് പണിയാന്‍ ഇറക്കിയ ചെങ്കല്ലിന്റെ അട്ടിയുടെ ചുവട്ടില്‍ അവനും എന്പത്തെട്ടു ഇട്ട പോലെ സൈക്കിളും. ( ഇതിനാണോ എട്ടിന്റെ പണി എന്ന് പറയുന്നത്??? ) ഞാന്‍ മെല്ലെ അവന്റെ അടുത്ത് ചെന്ന് ചോദിച്ചു " നീ ഇപ്പോഴും എണീറ്റില്ലേ!!????"

അവന്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ എന്തോക്കെയോ പറഞ്ഞു. സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും പറഞ്ഞത്‌ന നല്ല മുട്ടന്‍ തെറിയാണെന്നു ഊഹിച്ചെടുത്തു. ഞാന്‍ അവനെ എണീക്കാന്‍ സഹായിച്ചു. അവന്‍ റോഡില്‍ ഫ്രെഞ്ചുകിസ്സ് ചെയ്ത മട്ടുണ്ട് . താടയില്‍ ഒരു ചെറിയ മെറ്റല്‍ പീസ്‌ തറച്ചിരിപ്പുണ്ട് ഞാന്‍ മെല്ലെ അതു പറിച്ചു കളഞ്ഞു " അപ്പോഴും ഞാന്‍ പറഞ്ഞില്ലേ , ഇപ്പൊ എന്തായി ?" അവന്റെ സംസാരത്തില്‍ ഒരു കരച്ചിലിന്റെ ഫീലുണ്ടോ എന്ന് എനിക്ക് തോന്നി. ദൈവമേ ഇന്നത്തെ കല്യാണം സ്വാഹ. നേരെ നടക്കാന്‍ വയ്യ. സൈക്കിളിനെ നോക്കിയപ്പോള്‍ എനിക്ക് ശരിക്കും ചിരിവന്നു (പിന്നെ അവന്റെ അപ്പോഴാത്തെ മൂട് ശരിയല്ലാതതുകൊണ്ട് ചിരിച്ചില്ല )
ഞാന്‍ തന്നെ സൈക്കിള്‍ എടുത്തു ഹാന്റിലിന്റെ വളവു ശരിയാക്കി ഒരുവിധം തള്ളിക്കൊണ്ട് പോകുന്ന പരുവത്തിലാക്കി. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടെ നേരെ വീട്ടിലേക്ക്‌ വച്ച് പിടിച്ചു. അന്ന് കല്യാണത്തിന്നു വരുന്നവരോട് എന്തു സമാധാനം പറയും എന്നതായിരുന്നു എന്റെ ചിന്ത. അന്നേരം അവന്റെ മനസ്സില്‍ എന്തായിരുന്നോ ആവോ. ഞങ്ങള്‍ ഇന്നും ഒത്തുകൂടുന്ന സമയങ്ങളില്‍ ആ പഴയ സൈക്കിള്‍ കഥ പറഞ്ഞു ചിരിക്കാറുണ്ട്  ........... ശുഭം
By Mirshad

11 comments:

  1. thanks for sharing this story, very nice autobiography!!!!

    by rasheedmelethil

    ReplyDelete
  2. നന്നായിട്ടുണ്ട് ട്ടോ... നര്‍മ്മം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്... ഇനിയും എഴുതുക... ആശംസകള്‍...

    ReplyDelete
  3. കൊള്ളാം..കൂടുതല്‍ എഴുതിത്തെളിയാന്‍ സാധിക്കട്ടെ!
    ആശംസകള്‍..!

    ReplyDelete
  4. കൊള്ളാം .... നന്നായിട്ടുണ്ട് ...

    ReplyDelete
  5. മിര്‍ഷാദ്.. രസകരമായിട്ടുണ്ട് അവതരണം.. ആശംസകള്‍... :)

    ReplyDelete
  6. ഇത് പോലെ പണ്ട് ഞാനും ഒരു വീഴ്ച വീണിട്ടുണ്ട്.. കല്ലുവെട്ടു കുഴിയിലേക്ക്.. മത് സൈക്കിളില്‍ ആദ്യാക്ഷരങ്ങള്‍ പടിക്കുമ്പോഴായിരുന്നെന്നു മാത്രം..ഇഷ്ട്ടപെട്ടു..

    ReplyDelete
  7. നല്ല രസകരമായ അവതരണം... തുടരുക...

    ഗൗരവകരമായ നല്ല പോസ്റ്റുകൾ കൂടി പ്രതീക്ഷിക്കുന്നു ....

    ഭാവുകങ്ങൾ

    ReplyDelete
  8. നന്നായിരിക്കുന്നു..:)

    ReplyDelete

എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ മാഷെ